2011, ഡിസംബർ 8, വ്യാഴാഴ്‌ച

ജനാധിപത്യവാദികള്‍ രാഷ്ട്രീയ ഇസ്ലാമിനൊപ്പം നില്‍ക്കണം വദാഹ് ഖന്‍ഫര്‍

ജനാധിപത്യവാദികള്‍ രാഷ്ട്രീയ ഇസ്ലാമിനൊപ്പം നില്‍ക്കണം വദാഹ് ഖന്‍ഫര്‍

‘അറബ് വസന്തത്തില്‍നിന്ന്
ഇസ്ലാമിക ശൈത്യത്തിലേക്ക് ’
ഈ പ്രതിഭാസം ‘രാഷ്ട്രീയ ഇസ്ലാമി’ന്‍െറ (പൊളിറ്റിക്കല്‍ ഇസ്ലാം) ഉദയം എന്ന ‘പ്രശ്ന’ത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ ഉയര്‍ത്തിയിട്ടുണ്ട്. അറബ് ലോകത്താവട്ടെ, ഇസ്ലാമിസ്റ്റുകള്‍ക്കും അവരെക്കുറിച്ച് ആശങ്കയുള്ള സെക്യുലറിസ്റ്റുകള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുകയാണ്. അറബ് വസന്തം ഇസ്ലാമിക ശൈത്യത്തിലേക്ക് വഴിതുറക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. ഇസ്ലാമിസ്റ്റുകള്‍ ജനാധിപത്യവാദികളെന്ന് ഭാവിക്കുന്നുണ്ടെങ്കിലും വൈകാതെ അവര്‍ ജനാധിപത്യത്തിനെതിരെ തിരിയുമെന്നാണ് അവരുടെ മുന്നറിയിപ്പ്.പാശ്ചാത്യ രാജ്യങ്ങളിലാവട്ടെ, 9/11ന് ശേഷം മൂടുറപ്പിക്കപ്പെട്ട വാര്‍പ്പു മാതൃകകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. മതേതരവാദികളുടെ മുന്‍കൈയില്‍ ഒരു ‘ജനാധിപത്യ വിരുദ്ധ ക്യാമ്പ്’ അറബ് ലോകത്ത് രൂപപ്പെട്ടിരിക്കുകയാണ്. ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചുകളയുമെന്നതാണ് ജനാധിപത്യവത്കരണത്തെ എതിര്‍ക്കാനുള്ള അവരുടെ ന്യായം. പക്ഷേ, ഇസ്ലാമിസ്റ്റ് മുന്നേറ്റത്തിനെതിരെ ഉയരുന്ന ബഹളങ്ങളൊന്നും ലക്ഷ്യം കാണാന്‍ പോവുന്നില്ല. രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ച ശാന്തവും വൈജ്ഞാനികവുമായ ഒരു സംവാദം നീണ്ടകാലത്തെ കുടിശ്ശികയായി ഇവിടെ ബാക്കി കിടപ്പുണ്ട്.
ഒന്നാമതായി നാം സംവാദത്തിന്‍െറ വ്യവസ്ഥകള്‍ നിര്‍ണയിക്കുക.‘ഇസ്ലാമിനെ അടിത്തറയായി സ്വീകരിച്ചുകൊണ്ട് പൊതുമണ്ഡലത്തില്‍ ഇടപെടുന്ന മുസ്ലിംകള്‍’ എന്നതാണ് ഇസ്ലാമിസ്റ്റുകളെ കുറിച്ച് മുസ്ലിം നാടുകളിലെ പൊതുവായ നിര്‍വചനം. ഈ ഇടപെടല്‍ ജനാധിപത്യവുമായി ഏറ്റുമുട്ടുന്നില്ല എന്നവര്‍ മനസ്സിലാക്കുന്നു. പടിഞ്ഞാറാകട്ടെ, ഹിംസയെ ലക്ഷ്യവും മാര്‍ഗവുമായി സ്വീകരിക്കുന്നവരെ കുറിക്കാനാണ് ഇസ്ലാമിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നത്. ജനാധിപത്യ ഇടപെടലുകളെ തിരസ്കരിക്കുന്ന, ‘ജിഹാദി സലഫിസ’ത്തിന്‍െറ വക്താക്കളായ അല്‍ ഖാഇദയെ കുറിക്കാന്‍ പാശ്ചാത്യര്‍ ഇസ്ലാമിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുന്നു. (അല്‍ഖാഇദ നേതാവായ അയ്മന്‍ സവാഹിരി, തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന്‍െറ പേരില്‍ ഹമാസിനെയും ഹിംസയെ തള്ളിക്കളഞ്ഞതിന്‍െറ പേരില്‍ മുസ്ലിം ബ്രദര്‍ഹുഡിനെയും രൂക്ഷമായി വിമര്‍ശിച്ച കാര്യം ഓര്‍ക്കുക.)
ഇസ്ലാമിസ്റ്റ് എന്ന പദത്തെ മനസ്സിലാക്കുന്നതില്‍ പടിഞ്ഞാറും മുസ്ലിം ലോകത്തും നിലനില്‍ക്കുന്ന ഈ വൈരുധ്യം സ്വേഛാധിപതികളായ അറബ് ഭരണാധികാരികള്‍ ഏറെ ചൂഷണം ചെയ്തിട്ടുണ്ട്. ജനാധിപത്യ പരിപാടികളുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ ഈ അവസരം ഉപയോഗിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ബ്രദര്‍ഹുഡ് പോലെയുള്ള പരിഷ്കരണവാദികളായ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രക്രിയക്കകത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. 1982ല്‍ സിറിയയില്‍ ഹാഫിസുല്‍ അസദിന്‍െറ ഭരണകൂടവുമായി നടന്ന സായുധ സംഘട്ടനത്തില്‍നിന്ന് അവര്‍ കയ്പേറിയ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. 20,000 മനുഷ്യജീവനുകളാണ് ആ സംഘട്ടനത്തില്‍ ഹോമിക്കപ്പെട്ടത്. വേറെയും ആയിരങ്ങള്‍ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. സായുധ രീതികള്‍ ഒഴിവാക്കുകയും തന്ത്രപരമായ ക്ഷമ അവലംബിക്കുകയും ചെയ്യുക എന്ന പാഠമാണ് സിറിയന്‍ അനുഭവം ഇസ്ലാമിസ്റ്റുകളെ പഠിപ്പിച്ചത്.
മേഖലയുടെ ചരിത്രം
രണ്ടാമതായി, മേഖലയുടെ ചരിത്രത്തെക്കുറിച്ചും നമുക്ക് ധാരണയുണ്ടാവണം. പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ ഇസ്ലാമിസ്റ്റുകള്‍ എന്നാല്‍  രാഷ്ട്രീയത്തിലെ നവാഗതരാണ്. അനുഭവങ്ങളില്ലാത്ത തീവ്രമായ ആദര്‍ശത്താല്‍ പ്രചോദിതരായ ക്ഷിപ്രോത്സാഹികള്‍. യഥാര്‍ഥത്തില്‍ 1920കള്‍ മുതല്‍ തന്നെ അറബ് രാഷ്ട്രീയത്തില്‍ സുപ്രധാന ദൗത്യങ്ങള്‍ നിര്‍വഹിച്ചു പോരുന്നവരായിരുന്നു ഇസ്ലാമിസ്റ്റുകള്‍. മിക്കപ്പോഴും പ്രതിപക്ഷത്തായിരുന്നു അവര്‍. 1940കള്‍ മുതല്‍ അവര്‍ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ട്. ദേശീയവാദികളും മതേതരവാദികളും സോഷ്യലിസ്റ്റുകളുമായും തെരഞ്ഞെടുപ്പ് ധാരണകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സുഡാന്‍, അല്‍ജീരിയ, യമന്‍, ജോര്‍ഡന്‍ എന്നിവിടങ്ങളില്‍ ഭരണത്തില്‍ പങ്കാളികളായിട്ടുമുണ്ട്. 1977ല്‍, സുഡാനിലെ നുമൈരിയെപോലെ, ഇസ്ലാമികരല്ലാത്ത ഭരണാധികാരികളുമായും അവര്‍ സഖ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം പൊതുബോധത്തെ രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ ഇസ്ലാമിനെ പാകമാക്കുന്നതിലും മറ്റനവധി ഘടകങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. 1979ലെ ഇറാന്‍ വിപ്ളവം, 1989ല്‍ സുഡാനിലെ സൈനിക അട്ടിമറി, 1991ല്‍ അല്‍ജീരിയയിലെ  ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്‍െറ തെരഞ്ഞെടുപ്പ് വിജയവും അവര്‍ക്ക് ഭരിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള സൈനിക ഇടപെടലും, 1996ല്‍ താലിബാന്‍െറ അഫ്ഗാന്‍ മുന്നേറ്റവും ഇസ്ലാമിക് എമിറേറ്റിന്‍െറ പ്രഖ്യാപനവും, 1996ല്‍ ഫലസ്തീന്‍ തെരഞ്ഞെടുപ്പിലെ ഹമാസ് വിജയം എന്നിവ അതില്‍ പ്രധാനമാണ്. ഹമാസിന്‍െറ വിജയം അംഗീകരിക്കപ്പെടുകയോ ദേശീയ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുകയോ ചെയ്തില്ല. പകരം, ആ പ്രസ്ഥാനത്തെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ഗസ്സക്കെതിരെ ഉപരോധം നടപ്പാക്കപ്പെടുകയാണുണ്ടായത്.
തുര്‍ക്കി ഫാക്ടര്‍
ഒരുപക്ഷേ, ഈ പ്രക്രിയയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവം തുര്‍ക്കിയിലെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്‍റ് പാര്‍ട്ടിയുടെ (എ.കെ.പി)2002ലെ തെരഞ്ഞെടുപ്പ് വിജയമായിരിക്കും. മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അത് വലിയ പ്രചോദനമായി. സ്വയം ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നില്ളെങ്കിലും കഴിഞ്ഞ പത്തുവര്‍ഷത്തെ എ.കെ.പിയുടെ രാഷ്ട്രീയ അനുഭവങ്ങള്‍ വിജയപ്രദം എന്ന് ഇസ്ലാമിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന മാതൃകയാണ് സൃഷ്ടിച്ചത്. എ.കെ.പി മാതൃകയുടെ മൂന്നു പ്രധാന സവിശേഷതകള്‍ ഇവയാണ്: 1. പൊതുവായ ഇസ്ലാമിക ചട്ടക്കൂട് 2. ബഹുകക്ഷി ജനാധിപത്യം 3. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച.
വൈവിധ്യം നിറഞ്ഞ ഈ രാഷ്ട്രീയ അനുഭവങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്‍െറ ഇലാസ്തികതയെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അതിന്‍െറ ശേഷിയെയും അതിന്‍െറ ദര്‍ശനത്തെത്തന്നെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്.
അതേസമയം,  ഏകാധിപതികളായ അറബ് ഭരണാധികാരികളില്‍നിന്ന് എണ്ണമറ്റ സമ്മര്‍ദങ്ങളെയും രാഷ്ട്രീയ ഇസ്ലാമിന് നേരിടേണ്ടി വന്നിട്ടുണ്ട്. 9/11ന് ശേഷം അത് രൂക്ഷത പ്രാപിക്കുകയും ചെയ്തു.ഇസ്ലാമിക സ്ഥാപനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. കയ്പേറിയ അനുഭവങ്ങളിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടിവന്നു. ചില പ്രവര്‍ത്തകരില്‍നിന്ന് അമിതാവേശത്തിന്‍െറ മുദ്രാവാക്യങ്ങളും സഹിഷ്ണുതയില്ലാത്ത സ്വരവുമുയരുന്നുണ്ടെങ്കില്‍ ഈ ചരിത്രാനുഭവം വെച്ചുനോക്കുമ്പോള്‍ അത് സ്വാഭാവികം മാത്രമാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മുന്‍നിരയിലുള്ളവരില്‍ ചിലര്‍ അടുത്ത കാലത്തായി മാത്രം ജയില്‍മോചിതരായവരാണ്. പ്രഫഷനല്‍ നയതന്ത്രജ്ഞരുടെ സ്വരം അവരില്‍നിന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല.
ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്ലാമിക രാഷ്ട്രീയ വ്യവഹാരം പൊതുവെ സന്തുലിതമാണ്. തുനീഷ്യന്‍ ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ നല്ല മാതൃകയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബിന്‍ അലിയുടെ ഭരണകൂടത്താല്‍ ക്രൂരമായി വേട്ടയാടപ്പെട്ടെങ്കിലും സഹിഷ്ണുതാപൂര്‍ണമായ രീതി വളര്‍ത്തിയെടുക്കുന്നതിലും സെക്കുലര്‍,  ഇടതുപക്ഷ കക്ഷികളുമായി തുറന്നിടപഴകുന്നതിലും അവര്‍ വിജയിച്ചിട്ടുണ്ട്. തുനീഷ്യന്‍ പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുകയില്ളെന്നും ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും അതിന്‍െറ നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഭരണഘടനാ അസംബ്ളിയിലേക്ക് 42 സ്ത്രീകളെ വിജയിപ്പിച്ചുകൊണ്ട് വനിതാ പങ്കാളിത്തത്തിന്‍െറ കാര്യത്തില്‍ മികച്ച മാതൃക കാഴ്ചവെക്കാനും അവര്‍ക്ക് സാധിച്ചു.
പാശ്ചാത്യര്‍ അറബ് മര്‍ദക ഭരണകൂടങ്ങളെ പിന്തുണച്ചിരുന്നുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ, പടിഞ്ഞാറിനോട് സന്തുലിതമായ സമീപനം സ്വീകരിക്കാനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും പരസ്പര ബന്ധിതമായ ലോകസാഹചര്യത്തില്‍ അന്തര്‍ദേശീയമായ വിനിമയങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.
പടിഞ്ഞാറിന്‍െറഅവസരം
പടിഞ്ഞാറന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അസുലഭമായൊരു അവസരമാണ്. മര്‍ദക ഭരണകൂടങ്ങളെ പിന്തുണക്കുന്നതിനു പകരം ജനാധിപത്യ പ്രക്രിയയോടൊപ്പം നില്‍ക്കാനും, ഒരു കക്ഷിക്കെതിരെ മറ്റൊരു കക്ഷിയെ മുന്‍നിര്‍ത്തിയുള്ള ഇടപെടല്‍ നടത്താതെ ജനാധിപത്യ പ്രക്രിയയുടെ ഫലങ്ങള്‍ അംഗീകരിച്ചുകൊണ്ട്  മുന്നോട്ടു പോവാനും അവര്‍ സന്നദ്ധമാവണം. അറബ് മേഖലയില്‍ സുരക്ഷയും സ്ഥിരതയും സൗഹാര്‍ദാന്തരീക്ഷവും കൊണ്ടുവരാനുള്ള ഏക വഴി ജനാധിപത്യമാണ്. അറബ് ഹൃദയങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യവും അതുതന്നെ. അതിനെ തകിടംമറിക്കാനുള്ള ഒരു ശ്രമവും അവര്‍ പൊറുക്കുകയില്ല.
ഇസ്ലാമിസ്റ്റുകളെ മാറ്റിനിര്‍ത്താനും പൊതുമണ്ഡലത്തിലെ അവരുടെ പങ്ക് നിഷേധിക്കാനുമുള്ള ശ്രമത്തിനിടയില്‍ മേഖല ഏറെ സഹിച്ചുകഴിഞ്ഞു. ഭരണകൂടത്തിലെ ഇസ്ലാമിസ്റ്റ് പങ്കാളിത്തം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നത് സംശയരഹിതം തന്നെയാണ്. ഇസ്ലാമിസ്റ്റുകള്‍ക്കിടയിലും ദേശീയവും സാര്‍വദേശീയവുമായ ശക്തികളുമായുള്ള ബന്ധത്തിന്‍െറ കാര്യത്തിലും ഇത് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അമിത ആത്മവിശ്വാസത്തിന്‍െറ ചതിക്കുഴിയില്‍ ഇസ്ലാമിസ്റ്റുകള്‍ വീണുപോകരുത്.വേദനാപൂര്‍ണമായ ഇളവുകള്‍ നല്‍കിയാണെങ്കിലും മറ്റു രാഷ്ട്രീയ ധാരകളെയും പരിഗണിക്കാന്‍ അവര്‍ക്ക് കഴിയണം. തെരഞ്ഞെടുപ്പ് വിജയത്തിന്‍െറ ഘനം പരിശോധിക്കാതെയുള്ള രാഷ്ട്രീയ സമന്വയവും എല്ലാവരുടെയും പങ്കാളിത്തവുമാണ് നമ്മുടെ സമൂഹത്തിനാവശ്യം. ഇസ്ലാമിസ്റ്റുകള്‍ക്കും മറ്റുള്ളവര്‍ക്കുമിടയിലെ ഈ ആദാനപ്രദാനമാണ് അറബ് ജനാധിപത്യ പരിശ്രമങ്ങളെ പാകപ്പെടുത്തുക. ദശകങ്ങളായി നമുക്ക് നഷ്ടമായ രാഷ്ട്രീയ സമന്വയം രൂപപ്പെടുത്താനും സ്ഥിരത കൊണ്ടുവരാനും അതുതന്നെയാണ് വഴി.
(അല്‍ജസീറ ടെലിവിഷന്‍ ചാനലിന്‍െറ മുന്‍ ഡയറക്ടര്‍ ജനറലായ വദാഹ് ഖന്‍ഫര്‍ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയനില്‍ നവംബര്‍ 29ന് എഴുതിയ ലേഖനം. വിവര്‍ത്തനം: സി. ദാവൂദ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ